Thursday, June 24, 2010

കള്ളർഭയം

മിനിബസുകളിൽ കയറരുത്. ഇതാ, ആ തെരുവിൽ പോവാതിരിക്കുന്നതാണ് നല്ലത്. ട്രയിൻ യാത്രയോ? അതു വേണോ? 43000 പോലീസുകാരെ നിയോഗിച്ച്, നഗരത്തിന്റെ ഓരോ മൂലയും ശുദ്ധമാക്കിയിട്ടും വഴിയിലൊരു ഹൂഡീയും ധരിച്ച് പിടിച്ചുപറിക്കാനും ആക്രമിക്കാനുമായൊരു കറുത്ത സ്വദേശിയുണ്ടെന്ന ഭയം ഭൂരിഭാഗം പേർക്കും മാറിയിട്ടില്ല. യൂണിഫോമില്ലാത്ത ഏതൊരു കറുത്ത വർഗക്കാരനും പ്രഥമദൃഷ്ട്യാ അപകടകാരിയാണ് എന്നാണ് ചുരുക്കം.

ഗാന്ധി പൊറന്ത നാട്ടുക്കാരൻ

ബൊംഗാനി എന്നൊറ്റു കറുത്ത വർഗക്കാരനാണ് ഗാന്ധിസ്മാരകത്തിന്റെ പുതിയ ക്യുറേറ്റർ. “ഞങ്ങളീ സ്മാരകം വെറുമൊരു മ്യൂസിയമാക്കാനുദ്ദേശിക്കുന്നില്ല. ഞങ്ങളുടെ കൂട്ടർക്ക് ആത്മാഭിമാനവും, ലക്ഷ്യബോധവും തന്നത് ഗാന്ധിജിയാണ്. വരൂ ഇവിടത്തെ തെരുവു കുട്ടികൾക്കു വേണ്ടിയുള്ള ഞങ്ങളുടെ പരിപാടികൾ കാണൂ”. അകത്ത് ഒരു പഴയകാലചിത്രം പോലെ കരകൌശലപ്രവൃത്തികളിലേർപ്പെട്ടിട്ടുള്ള സാധുസ്ത്രീകൾ. ഇങ്ങനെയൊക്കെത്തന്നെയായിരുന്നില്ലേ, അന്നും?
ഇതിലുമെത്രയോ കടുത്ത ദുരിതവും ദാരിദ്ര്യവും നിലനിന്നിരുന്ന കാലത്ത് നഗരത്തിന്റെ സമ്പൽ സമൃദ്ധി കണ്ട് നെടുവീർപ്പിടാതെ “ഇവരിൽ ചെറിയവന്റെ” കൂടെ നിന്ന മഹാത്മാവിന്റെ ധീരത ഉൾക്കൊള്ളാൻ ശ്രമിച്ചു, കഴിഞ്ഞില്ല. കോമഡി സിനിമ മാത്രം കാണാനിഷ്ടപ്പെടുന്നവന്റെ മനോഭവത്തോടെ, മുഖം മിനുക്കിയ ഡർബന്റെ world class facilities-ലേയ്ക്ക് ഓടി രക്ഷപ്പെട്ടു.

പ. ലി. മുഖം മിനുക്കലിൽ ഗാന്ധി സ്മാരകം പെട്ടിട്ടില്ല. ഡർബനിലെ ഭൂരിഭാഗം വരുന്ന ഇന്ത്യൻ സമൂഹം ഒരു സഹായവും ചെയ്യാറില്ലെന്ന് ക്യൂറെറ്റർ. വെള്ളവും വൈദ്യുതിയും ഇപ്പോഴും, പക്ഷേ, സൌജന്യമാണ്.

ഉംഷ്ലാംഗ

ഈ പറഞ്ഞിടത്താണ് ഞങ്ങൾ താമസിക്കുന്ന ഹോട്ടൽ. കടൽ കാണാവുന്ന രീതിയിൽ പണിതിട്ടുള്ള പുതിയ ഹോട്ടൽ. സമീപത്തു മുഴുവൻ സുന്ദരമായ ബീച് ഹൌസുകൾ.
ഡർബൻ നഗരത്തിന്റെ സമ്പന്നമായൊരു പ്രാന്തപ്രദേശമാണ് ഉംഷ്ലാംഗ. ദാരിദ്ര്യവും ദുരിതവും നുരയ്ക്കുന്ന മറ്റനേകം ടൌൺഷിപ്പുകൾ വെറും കിലോമീറ്ററുകൾക്കപ്പുറത്താണെന്ന് ഇവിടെ നിന്നാൽ അറിയുകപോലുമില്ല. തൽക്കാലം ലോകകപ്പിന്റെ ഉത്സവാന്തരീക്ഷത്തിൽ അതൊന്നും മിണ്ടണ്ട.

കുഞ്ഞുകുട്ടി…

“So disgustingly middle class”, വീ കെ എന്റെ ഒരു കഥയിലെ ഈ പ്രയോഗം ഏറെ ആകർഷിച്ചിട്ടുണ്ട്. വിശേഷണം ചേരുന്ന ഏറെ സഹജീവികളെപ്പറ്റി ഇത് മനസ്സിൽ പറഞ്ഞിട്ടുമുണ്ട്.
നാളെ ബ്രസീൽ-പോർചുഗൽ മത്സരം. ഏറെ വൈകിയും ഹോട്ടലിന്റെ ബാറിൽ ചീട്ടുകളിച്ചും നേരമ്പോക്കു പറഞ്ഞുമിരിക്കുന്ന ആരാധകർ. പക്ഷെ, അവരുടെ ആഹ്ലാദം മനസ്സിൽ കയറുന്നില്ല. “നീ ഇതിനൊക്കെ ആയോ” എന്ന ഇടത്തരക്കാരന്റെ നിരന്തരമായ ശാസന തൊണ്ടയിൽ കനം വെയ്ക്കുന്നു. വീക്കെൻഡിൽ പുല്ലു വെട്ടുമ്പോഴത്തെ മനോസുഖം ഇതിനില്ലാത്തതെന്താണ്? ഒരു പക്ഷേ സന്തോഷവും സംതൃപ്തിയും ഒരു മിനിവാനിന്റെ സുരക്ഷിതത്വത്തിൽ മാത്രമേ ഇനി അനുഭവിക്കാൻ കഴിയൂ എന്നാണോ?

Friday, June 18, 2010

രാവുണ്ണി ദക്ഷിണാഫ്രിക്കയിൽ

അടുത്ത രണ്ടാഴ്ചക്കാലം ഗ്രാമീണനും കളിപ്രാന്തനുമായ രാവുണ്ണി ദക്ഷിണാഫ്രിക്കയിലുണ്ടാവും. എം പി സുരേന്ദ്രനും മറ്റും എഴുതുന്നതൊന്നും വായിക്കാൻ നിക്കണ്ട. ഇഞ്ഞാട്ട് പോര്…

Labels:

Wednesday, April 14, 2010

ചന്ദ്രന്റെ രാസ്വപ്നങ്ങൾ

ഒന്നും ചെയ്യാനില്ലാതെ ഇറവരമ്പിൽ നിന്നും വീഴുന്ന മഴത്തുള്ളിയും നോക്കി ശുദ്ധ ശൂന്യമായ മനസ്സുമായി ഉമ്മറത്ത് കിടക്കകയായിരുന്നു ചന്ദ്രൻ. അകത്തുനിന്നും ടിവിയിൽ സന്ധ്യകൾ ചാലിച്ച സിന്ദൂരം കൊണ്ട് ജയഭാരതി പൊട്ടു കുത്തുന്നു. സംവിധായകൻ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് സോമൻ അഭിനയിക്കുന്നതെന്ന് തോന്നുന്നു. തോർന്ന മഴയ്ക്ക് ശേഷമുള്ള ഈറൻ കാറ്റിലും ചന്ദ്രന് ജയഭാരതിയ്യുടെ ചലനരൂപങ്ങൾ ചൂടുള്ളതായി തോന്നി. കലാതിലകമായ പെൺകുട്ടികളെ എന്ത് വേണെങ്കിലും കാട്ടികോളിൻ, നായികയാക്കണം, പറ്റൂച്ചാല് മോഹൻലാലിന്റെയോ മമ്മൂട്ടിയുടെയോ എന്ന് പറഞ്ഞു നടക്കാത്ത കാലായിരുന്നു അത്. ശൈശവരതി പ്രേക്ഷകരെ വലവീശിപിടിച്ചിട്ടില്ലാത്ത കാലം. സിനിമ വീട്ടിലെ കോലായിൽ നിന്നും അകത്തേക്ക് നോക്കിയാൽ കാണാനാകാത്ത ഒരു കാലം. എത്ര മുറുക്കിയുടുത്താലും പിന്നെയും പുറത്തേയ്ക്കു ചാടുന്ന അഴകളവുകളുടെ ലോകം. പ്രേം നസീറിനെ സ്ക്രീനിന്റെ മൂലയ്ക്ക് നിന്ന് കാണുമ്പോഴേ ജയഭാരതി ചുണ്ടു കടിക്കുമായിരുന്നു . 'പച്ച കുത്തിയ വിരിമാറെൻ മെത്തയാക്കും' എന്ന് പാടി ജയഭാരതി വെള്ളിത്തിരയിൽ കുട്ടിക്കുരങ്ങനെ പോലെ കാരണം മറിഞ്ഞു . നായികാ പദവിയുടെ ആകുലതകളില്ലാതെ ഓടിനടന്നു അഭിനയിച്ചു. തീരാത്ത കാമം ഉടലിലൊതുക്കി നടത്തിച്ചു സംവിധായകർ ജയഭാരതിയെ. കാമുകിയും, ഭാര്യയും, എല്ലാമായാലും കാമം അവളുടെ ഉടല് പൊട്ടിച്ചു ചാടിക്കൊണ്ടേയിരുന്നു. അകത്തു കിടക്കയിൽ ജയഭാരതി ഉറക്കം വരാതെ കാൽ വിരലുകൾ കൂട്ടിപ്പിണയ്കുെ മ്പോൾ പുറത്തെ മുറിയിൽ കൂർക്കം വലിക്കുന്ന ഭരത് ഗോപിയോട് നമുക്ക് കൊല്ലാനുള്ള ദേഷ്യം തോന്നി. രതിനിർവേദത്തിലെ കൃഷ്ണചന്ദ്രൻ നമ്മളൊക്കെ ആയിരുന്നു. ജയഭാരതി നമ്മുടെ സ്വന്തം രതി ചേച്ചിയായി . കൊട്ടകകൾക്ക് പുറത്ത്, കിടപ്പ് മുറിക്കു പുറത്തു പോകാത്ത സീല്കാരങ്ങളിൽ കേരളത്തിലെ ആണുങ്ങൾ ഭോഗ വിജൃംഭിതരായ്തും ഇങ്ങനെയൊക്കെയായിരുന്നു. ഭാഗ്യവതി, ഒരു തലമുറയുടെ കിനാവിൽ കുടിയേറിയില്ലേ! നിങ്ങൾ ഇല്ലായിരുന്നെങ്കിൽ മലയാളിയുടെ രാഭോഗങ്ങള് ഇതിലും ദരിദ്രമായേനെ!!!
മഴ വീണ്ടും പെയ്യാൻ തുടങ്ങി. ചന്ദ്രൻ ഒരു കൌമാരരാവിന്റെ ഓർമയിലേക്ക് മടങ്ങി...

(കടപ്പാട്: പ്രമോദ് പുഴങ്കര)

Thursday, November 12, 2009

സാറ് മലയാളിയാണോ!

“സേറിന്റെ പടമാണ് എന്റെ അടുത്ത പ്രോജക്റ്റ്“. “എന്റെവീടിനടുത്തൊരു സേറുണ്ട്”. “സെറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല”. പണ്ട് അമ്പിളിയമ്മാവൻ മാസികയിലെ കഥകൾ വായിച്ചിട്ടുള്ളവർക്ക് “സേർ” എന്ന ഉത്തരേന്ത്യൻ അളവ് പരിചിതമായിരിക്കും. ഈ സംഭവം അതല്ല. പ്രതാപിയും, ഭയഭക്തിബഹുമാനങ്ങൾക്ക്* സർവഥാ പാത്രവുമായിരുന്ന മലയാളിയുടെ, പ്രത്യേകിച്ച് തെക്കൻ മലയാളിയുടെ (മാഷും, ടീച്ചറുമായി അധ്യാപകരെ ലിംഗാടിസ്ഥാനത്തിൽ വിഭജിച്ചിട്ടുള്ള കൊച്ചി, മലബാറുകാർക്ക് സാർ അത്ര പ്രിയമല്ല), “സാറാ”ണ് രൂപഭംഗം വന്ന് ഈ വിധത്തിലായിട്ടുള്ളത്.

അഭ്യസ്തവിദ്യരും, അല്ലെങ്കിൽ അങ്ങനെ സ്വയം കരുതുന്നവരും വാക്കുകൾ “ശരി”യായി പറയാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് സാറു സെറായത്. (സാറമ്മാരെന്തുചെയ്യുമോ ആവോ, അവർ “സെറുകളാ“കുമോ?). ഒരിംഗ്ലീഷ് പദമായ sir ഏകദേശം അവരെപ്പോലെയെങ്കിലും പറയണമല്ലോ, രണ്ടാം വയസ്സുമുതൽ ആ ഭാഷയെ ഉപാസിക്കുന്നതിന് അങ്ങനെയെങ്കിലും വേണ്ടേ ഒരു ഒരു പ്രയോജനം, എന്നുകൂടിയാവണം ഈ പാഠഭേദത്തിന്റെ ചേതോവികാരം.

അതിവികലമായി പല ഭാഷകൾ കലർത്തി സംസാരിക്കുന്നവന്റെ (ളുടെ) “ചിറീട്ട് രണ്ട് പൊട്ടിക്കാനു“ള്ള കലി അടങ്ങിക്കഴിഞ്ഞാൽ രണ്ടു ചോദ്യങ്ങളാണ് മനസ്സിലുയരുന്നത്. ഒന്ന്, മറ്റു ഭാഷകളിൽ നിന്ന് കടമെടുത്ത പദങ്ങൾ മൂലഭാഷയിലെപ്പോലെ തന്നെ ഉച്ചരിക്കണമെന്നുണ്ടോ? ഇനി കടമെടുത്ത പദങ്ങൾക്ക് “ശരി”യായ ഉച്ചാരണം എന്നൊന്നുണ്ടോ?

“Sir” നമ്മെ സംബന്ധിച്ചിടത്തോളം ഒരു ഇംഗ്ലീഷ് പദമാണ്. എന്നാൽ, ഇംഗ്ലീഷിൽ ജനിച്ച ഒരു മൂലപദമാണോ അത്? ബഹുമാനസൂചകമായി ലാറ്റിനിലുപയോഗിച്ചിരുന്ന senior എന്ന അഭിസംബോധന പഴയ ഫ്രെഞ്ചിൽ Seigneur എന്നും പിന്നീടു ചുരുങ്ങി sieur –ഉം ആയി. ഇംഗ്ലീഷുകാരത് “ശരി“യായി പറയാൻ മെനക്കെട്ടില്ല, അവരതിനെ ആദ്യം sire ആക്കി; പത്തുനൂറു കൊല്ലത്തിനുള്ളിൽ sire ലോപിച്ച് sir-ഉമായി. ഇതാണ് ഇന്നു നാം ആക്സെന്റ് തെറ്റാതെ പറയാൻ ശ്രമിക്കുന്ന വിശുദ്ധപദത്തിന്റെ ചരിത്രം.

അന്യഭാഷാപദങ്ങൾ സ്വാംശീകരിക്കപ്പെടുമ്പോൾ ഇടയ്ക്ക് മുഴച്ചുനിൽക്കാത്ത വിധം സ്വഭാഷയുടെ ശൈലിക്കും താളത്തിനും ചേരുന്ന വിധം രൂപഭേദം വരികയെന്നത് സ്വാഭാവികമാണ്. ഈ പ്രക്രിയയാണ് ഇംഗ്ലീഷിനെ ഇത്രയ്ക്ക് പദസമ്പത്തുള്ള ഭാഷയായി വളർത്തിയത്, എന്തിന് പല ഭാഷകളെ തന്നെ സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ ഇംഗ്ലീഷുകാരന്റെ sir-ന്റെ അത്രയും തന്നെ സാധുവും ആധികാരികവുമാണ് മലയാളിയുടെ സ്വന്തം “സാർ”. ആശുപത്രിയും ആപ്പീസും പോലെ, കാപ്പിയും കമ്പൌണ്ടരും പോലെ. പണ്ടൊരു സിനിമയിലെ കഥാപാത്രം ഇംഗ്ലീഷുകാർക്കു മനസ്സിലാവാൻ വേണ്ടി “താടിമുടി ക്ഷേവിങ്ങ്” എന്നു കടുപ്പിച്ച് പറയുന്നതോർമ്മയുണ്ട്. അതുപോലൊരു കോമാളിത്തമാണ് മക്കളേ, നിങ്ങളുടെ ഈ “സെറും”.

പ. ലി: “ആ ടേബിളിലിരിക്കുന്ന ‘ആംവലപ്പി‘ൽ എലിമിനേഷൻ റൌണ്ടിന്റെ റിസൾട്സുണ്ട്“, പാട്ടു മത്സരത്തിന്റെ അവതാരക സെലിബ്രിറ്റി ഗസ്റ്റിനോടു പറയുന്നു. “എൻവലപ്“(ഇംഗ്ലീഷുകാർ അങ്ങനെയേ പറയാറുള്ളൂ) ആണ് അതിന്റെ ഫ്രെഞ്ച് അറിയാം എന്നു കാണിക്കാൻ വെമ്പുന്ന അവതാരകയുടെ, ‘ആം വലപ്’. എല്ലാം ശരിയായിത്തന്നെ പറയണം എന്നു ശാഠ്യമുള്ള നാട്യക്കാരി എന്നാൽ തമിഴ് പാട്ടിന് “റ്റ് ഹാമിൾ സോങ്ങെന്നും, ആലപ്പുഴയ്ക്ക് ആലപ്പിയെന്നുമേ പറയൂ. അപ്പോൾ സുഖക്കേട് ഒരു മൂന്നാം ലോകരാജ്യത്ത് ഇരുണ്ട തൊലിയുമായി ജനിച്ചതിന്റെ അപകർഷതാബോധമാണ്, ശരിയോടുള്ള പ്രതിബദ്ധതയല്ല.

*ഒരുവേള പ്രണയത്തിനും, “കുട്ടിയമ്മ സാറിന് എന്നെ ഇഷ്ടമാണെങ്കിൽ ഞാൻ കുട്ടിയമ്മ സാറിനെ വിവാഹം കഴിക്കാൻ തയ്യാറാണ്”. (ഉമ്മർ അംബികയോട്, ചിത്രം: അരനാഴികനേരം)

Labels:

Thursday, August 27, 2009

‘ബ്ലോഗ്’, സംസ്കൃതേ അപി !

കുറെക്കാലം മുൻപു വന്നൊരു ടൈം മാഗസിന്റെ പുറം ചട്ട ഓർമവരുന്നു. ഒരു ചുവന്ന വൃത്തവും സമീപത്തൊരു നെറ്റ് വർക്ക് കേബിളുമാണ് ചിത്രത്തിൽ. “Japan : Disconnected on the InfoHighway” എന്നോ മറ്റോ ആയിരുന്നു അടിക്കുറിപ്പ്. ജപ്പാന്റെ ദേശീയപതാകയെയാണ് ചുവന്ന വൃത്തം സൂചിപ്പിച്ചത്.

സാങ്കേതിക വിദ്യയിൽ അദ്ഭുതങ്ങളുടെ പരമ്പര കൊണ്ട് പാശ്ചാത്യലോകത്തെ അമ്പരപ്പിച്ച ജപ്പാന് ഇന്റെർനെറ്റിന്റെ കാര്യത്തിൽ കാലിടറിയെന്നായിരുന്നു മുഖ ലേഖനത്തിന്റെ സാരം. ഇന്റർനെറ്റിന്റെ ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷ് ആദ്യമേ സ്ഥാനം പിടിച്ചത് ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടു, 21-ആം നൂറ്റാണ്ടിൽ ഭാഷ സാങ്കേതികമികവിനെ തോൽപ്പിച്ചത് രസകരമായ കാഴ്ചയായും.

ഉപരിപ്ലവമായി വിലയിരുത്തുന്നതുകൊണ്ടാവാം, ഇന്റെർനെറ്റിൽ മറ്റുഭാഷകളെ തമസ്കരിക്കുന്ന ഇംഗ്ലീഷിന്റെ താണ്ഡവമല്ല നാം തുടർന്നു കണ്ടത്, ഏറ്റവുമധികം ഭാഷകൾക്കും ലിപികൾക്കും പറ്റിയ വേദിയായി ഇന്റെർനെറ്റ് വളരുന്നതാണ്. പല ഭാഷകളിലുള്ള ബ്ലോഗുകൾ അതിന്റെ സാധ്യതകൾ പിന്നെയും വളർത്തി. ഏതു ഭാഷയിലും ഇപ്പോൾ ബ്ലോഗുകളുണ്ട്, അല്ലെങ്കിൽ ഉണ്ടാക്കാം. നിലവിലുള്ള ഭാഷകളിൽ മാത്രമല്ല, വ്യവഹാരം എന്നേ നിലച്ച സംസ്കൃതത്തിൽ വരെ ബ്ലോഗുകൾ സജീവമാണ്. ചില സംസ്കൃത ബ്ലോഗുകൾ ഇതാ…

yaajushi.wordpress.com
yaajushi.blogspot.com
kalidasa.blogspot.com
drisyadrisya.blogspot.com
koham.wordpress.com
www.vadtu.in
sanskrit-quote.blogspot.com
vishavani.blogspot.com
srinilakshmi.blogspot.com
sanskritlinks.blogspot.com
learnsanskrit.wordpress.com
samskritapatrika.blogspot.com
samskritam. Wordpress.com
satyayugam.blogspot.com
sudharma.epapertoday.com


മലയാളി ബ്ലോഗ്ഗറാ‍യ ജ്യോതിര്‍മയിയുടേതാണ് വൈഖരീ എന്ന സംസ്കൃത ബ്ലോഗ്.

vykharee.blogspot.com

പ. ലി. ഇംഗ്ലീഷങ്ങനെ മറ്റുള്ളവരെ വെറുതെ വിട്ടെന്നു പറയാനാവില്ല. ഗൂഗിളിന്റെ മലയാളം പേജ് നോക്കുക. “I’m Feeling Lucky” എന്ന ബട്ടണിന്റെ മലയാളം പരിഭാഷ “ഞാൻ ഭാഗ്യവാനാണെന്നു തോന്നുന്നു” എന്നാണ്. I’m Feeling Lucky എന്ന പ്രയോഗത്തിന് ഇംഗ്ലീഷിൽ ഒരർഥമുണ്ട്, അതിനവിടെ സാംഗത്യവുമുണ്ട്. അതിനു സമാനമായ എന്തെങ്കിലും ഉപയോഗിക്കുന്നതിനു പകരം ഒന്നും ദ്യോതിപ്പിക്കാത്ത ഒരു പദാനുപദ തർജമ കൊടുക്കുമ്പോൾ ദുർബലമായ ഒരു സാമന്തഭാഷയായി ചുരുങ്ങുകയാണ് മലയാളം, മറ്റു പല ഭാഷകളുടെയും ഇന്റെർനെറ്റ് സമീപനം ഇങ്ങനെത്തന്നെ.

Monday, October 06, 2008

അല്‍ഫോണ്‍സാമ്മ

പാലാ, ഭരണങ്ങാനം, കുടമാളൂര്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ സാത്താന്‍ നടത്തിക്കൊണ്ടിരിക്കുന്ന കുത്സിതപ്രവൃത്തികളെ നിഷ്ഫലമാക്കിക്കൊണ്ട്‌ ഞായറാഴ്ചകളില്‍ ഏഷ്യാനെറ്റില്‍ അല്‍ഫോണ്‍സാമ്മയുടെ പ്രയാണം തുടരുന്നു.

എന്തൊക്കെപ്പറഞ്ഞാലും പലകാര്യങ്ങളിലും ബോബന്‍ സാമുവലിന്റെ 'അല്‍ഫോണ്‍സാമ്മ' മറ്റു പഴങ്കാലസീരിയലുകളേക്കാള്‍ ഭേദമാണ്‌. സംഭാഷണങ്ങളില്‍ സാംഗത്യവും സ്വാഭാവികതയും കഥ നടന്ന കാലത്തിന്റെ ചുവയുമുണ്ട്‌ (കോട്ടയം ശൈലി വഴങ്ങാത്ത - അതിനു ശ്രമിക്കാത്ത - വല്‍സലാമേനോനെപ്പോലെയുള്ളവരെ മാറ്റിനിര്‍ത്തിയാല്‍). മേയ്ക്കപ്പ്‌, വസ്ത്രധാരണം, കലാസംവിധാനം തുടങ്ങിയവയിലുമുണ്ട് കുറെയൊക്കെ ഔചിത്യം. ലൈറ്റിങ്ങും തെറ്റില്ല, സദാസമയവും കല്യാണവീഡിയോയുടേതുപോലുള്ള ഒരു വെളിച്ചം കത്തിച്ചിടുന്ന ക്രൂരത ചെയ്യുന്നില്ല.

എന്നും പാതിരാവാകുമ്പോള്‍ സാത്താന്റെ വെല്ലുവിളി കേട്ട്‌ നൂലിലിറങ്ങി വരുന്ന മറിയത്തിന്റെ പ്രതിമ പരിഹാസ്യമാണെന്ന്‌ പറയാതെ വയ്യ.

Thursday, June 26, 2008

ഒരു വഴികാട്ടി

സ്വയം വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതും പക്വതയാര്‍ജിക്കുന്ന ഒരു സമൂഹത്തിന്റെ ലക്ഷണമാണെന്ന് വേണമെങ്കില്‍ പറയാം. പണ്ട് കുടുമ മുറിക്കാ‍നും കെട്ടുകല്യാണം നിര്‍ത്താനുമൊക്കെയുള്ള തന്റേടം അങ്ങനെ വന്നതാണല്ലോ. ആക്ഷേപഹാസ്യം അതിനൊരു ഫലപ്രദമായ സങ്കേതമാണെന്നും കാണാം.

“മലയാളി” ആവര്‍ത്തിച്ചുള്ള വിശകലനം ആവശ്യപ്പെടുന്ന ഒരപൂര്‍വപ്രതിഭാസമാണെന്നാണ് മലയാള മനോരമയുടെ (മിക്കവാറും അവരുടെ മാത്രം)പക്ഷം. ഈയൊരു വിഷയത്തിനായിത്തന്നെ അവരൊരു സമാന്തര ശാഖ കൊണ്ടുനടക്കുന്നതായാണ് തോന്നുക.
“നമ്മള്‍ മലയാളികള്‍ എന്തുകൊണ്ടിങ്ങനെ” എന്ന ശീര്‍ഷകം തന്നെ ഓണവും വിഷുവും പോലെ എത്രയോ വാരാന്തപ്പതിപ്പുകളില്‍ വന്നുപോയിരിക്കുന്നു. നമ്മുടെ ശീലങ്ങളില്‍, സാമൂഹ്യബോധത്തില്‍, സംസ്കാരത്തില്‍, പെരുമാറ്റമര്യാദകളില്‍, ഭാഷയില്‍ അതൃപ്തിയും ആശാഭംഗവും വിളമ്പി, പരിഹസിച്ചും, ഉപദേശിച്ചും അവരുടെ ജേണലിസ്റ്റ് ശിശുക്കള്‍ മുതല്‍ സീനിയര്‍ എഴുത്തുകാര്‍ വരെ ഞാനോ നീയോ എന്ന മട്ടില്‍ മുന്‍പിലുണ്ട്. അതുകൊണ്ട് അക്കൂട്ടത്തിലേറ്റവും പുതിയ I AM മല്ലു എന്ന ലേഖനവും പ്രത്യേകിച്ചൊരു ശ്രദ്ധ അര്‍ഹിക്കുന്നില്ല. ഒരു ശരാശരി മനോരമ ലേഖകനില്‍ ഭാഷാഗുണവും രചനാവൈഭവുമൊന്നും നമ്മളേറെപ്പേരും പ്രതീക്ഷിക്കുന്നുമില്ല. എന്നാലും നാലാള്‍ വായിക്കുന്ന ഒരു പ്രസിദ്ധീകരണത്തില്‍ അച്ചടിച്ചുവരാന്‍ (ഇതീ ലക്കത്തെ വനിത (പ്രിന്റഡ് എഡിഷന്‍) യിലുമുണ്ട്) വേണ്ട യോഗ്യതകളെപ്പറ്റി നമ്മള്‍ക്കൊക്കെയുള്ള ധാരണകളെ കിഷോര്‍ (എന്ത് കിഷോര്‍? മനോരമയുടെ രീതി വച്ച് ഇതൊരു മാണി ചാക്കോ മണിമല ലൈനാണ്) മെതിച്ചു കയ്യില്‍ത്തരുന്നു.
മലയാളികളുടെ ഗന്ധത്തിലാണ് ഇദ്ദേഹത്തിന്റെ പ്രധാന പിടി. ചോറും സാമ്പാറും കാച്ചെണ്ണയും മുല്ലപ്പൂവും പോലെയുള്ള സാധനങ്ങളുടെ ദുസ്സഹഗന്ധവും വഹിച്ചു നടക്കുന്ന സ്വന്തം നാട്ടുകാരെപ്പറ്റി സന്തോഷ് പാലി നിലവാരത്തിലുള്ള കുറെ ഇന്റര്‍നെറ്റ് “ജോക്സും” നിര്‍വചനങ്ങളും കൂടി ഇദ്ദേഹം പെടുത്തിയിട്ടുണ്ട്. മുഴുവനായി തങ്ങളാരാധിക്കുന്ന സായിപ്പിനെപ്പോലെയാക്കിയില്ലെങ്കിലും തന്നാട്ടുകാരെ ആ ദിശയില്‍ ഒരു ചുവടുകൂടി വെപ്പിക്കാം എന്നു കരുതിയാവണം “സുഹൃത്തും വഴികാട്ടിയും” കൂ‍ടിയായ പ്രസിദ്ധീകരണം ഇതച്ചടിച്ചുവിട്ടത്.

ഇത്തറവാടിത്തഘോഷണത്തേക്കാളും വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍” എന്നു വെറുതെ കുടുംബമഹിമ പറഞ്ഞ് ഞെളിയുന്നവരെപ്പറ്റി ഇടശ്ശേരി പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ആവര്‍ത്തിച്ച് സ്വയം പുലയാട്ടു പറയുന്നതിനെ എങ്ങനെ വിശേഷിപ്പിക്കണം?